ന്യൂഡൽഹി: വിവാഹിതയായ പെൺമക്കൾക്കും ആശ്രിത നിയമനത്തിന് അർഹതയുണ്ടെന്ന് സുപ്രീം കോടതി. വിവിധ ഹൈക്കോടതികളുടെ വിധികൾ റദ്ദാക്കിക്കൊണ്ട് വിവാഹം കഴിഞ്ഞു എന്നത് അയോഗ്യതയായി കാണാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ആലോക് ആരാധെ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്. അമ്മയുടെ മരണാനന്തരം ന്യായവില സ്റ്റോറിൻറെ ഡീലർ ലൈസൻസിനായി നൽകിയ അപേക്ഷ യുപി സർക്കാർ തള്ളിയതിനെതിരേ യുവതി അലഹബാദ് ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. എന്നാൽ ഇത്തരം കേസുകളിൽ വിവിധ ഹൈക്കോടതികൾ വ്യത്യസ്ഥ ഉത്തരവുകൾ ഇറക്കിയിട്ടുള്ളതിനാൽ, ഹർജി അലഹാബാദ് ഹൈക്കോടതി സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. ഗുജറാത്ത്, ബോംബെ ഹൈക്കോടതികൾ പെൺമക്കൾക്ക് നിയമനം നൽകണമെന്ന് ഉത്തരവിട്ടപ്പോൾ കർണാടക ഹൈക്കോടതി നിയമനം നൽകാനാവില്ലെന്നും ഉത്തരവിട്ടിരുന്നു.





